കൊച്ചി: ക്രിപ്റ്റോ കറൻസിയുടെ മറവിൽ ലഹരി വില്പന നടത്തിയ 2 ഐടി പ്രൊഫഷണലുകൾ കൊച്ചിയിൽ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
4 ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാംപും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പളളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്. മാസം 50000ത്തിലധികം ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളാണ് ഇരുവരും.
ക്രിപ്റ്റോ കറൻസി വഴി ലഹരി പാഴ്സലായി വരുത്തിയതിന് ശേഷം ചില്ലറ വിൽപന നടത്തുകയാണ് ഇവരുടെ രീതി. വിപണിയിൽ ഒരു ലക്ഷത്തിലേറെ വില വരുന്ന ലഹരിയുമായിട്ടാണ് ഇവരെ എക്സൈസ് പിടികൂടിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഐടി സ്ഥാപനത്തിലായിരുന്നു ഇവർ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോമായി ജോലി നോക്കിയിട്ടുണ്ട്.