നിരുപാധികം കീഴടങ്ങണമെന്ന ഡൊണൾഡ് ട്രംപിൻ്റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്. അതേസമയം, ഇസ്രയേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന.

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയിൽ ഉടനീളം തെഹ്റാനിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്റെ മിസൈൽ ആക്രമണവും തുടർന്നു. ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകൾ തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു.

ഇന്നലെ രാത്രിയിൽ ഇറാനിൽ ഉടനീളം ഇസ്രയേൽ കൂടുതൽ കനത്ത ആക്രമണം നടത്തി. ഇറാനിലെ ആണവോർജ കേന്ദ്രങ്ങളിൽ കൂടുതൽ ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇറാനിലെ നതാൻസ് ആണവോർജ കേന്ദത്തിൻ്റെ ഭൂഗർഭഅറകളിൽ കാര്യമായ നാശം ഉണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. എന്നാൽ, ഇസ്ഫഹാൻ അടക്കം മറ്റു കേന്ദ്രങ്ങളിൽ ഭൂഗർഭസംവിധാനങ്ങൾക്ക് തകരാറില്ല.

Leave a Reply

Your email address will not be published. Required fields are marked *