ടോൾഗേറ്റിൽ 250 രൂപ കൊടുക്കാൻ മടിച്ച് സർവീസ് റോഡിലൂടെ പാഴ്സൽ ലോറിയോടിച്ച െെഡ്രവർക്ക് ഒടുവിൽ ചെലവായത് 5000 രൂപ. അഞ്ചുമിനിറ്റുകൊണ്ട് ഓടിത്തീർക്കേണ്ട ദൂരം കടക്കാൻ എടുത്തത് അഞ്ചുമണിക്കൂർ. തമിഴ്നാട്ടിൽനിന്ന് പാഴ്സലുമായി കണ്ണൂരിലേക്ക് പുറപ്പെട്ട ദേശീയ പെർമിറ്റുള്ള ലോറിയാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം സർവീസ് റോഡിൽനിന്ന് തിരിക്കാനുള്ള ശ്രമത്തിനിടെ വയലിലേക്ക് ചരിഞ്ഞത്.
മാഹി-പള്ളൂർ ദേശീയപാതയിലെ ടോൾപ്ലാസയ്ക്ക് സമീപം എത്തിയപ്പോൾ ടോൾ വെട്ടിക്കാനായി സർവീസ് റോഡിലേക്ക് ലോറി ഇറക്കി. ഒരുകിലോമീറ്ററോളം ഓടിക്കഴിഞ്ഞപ്പോഴാണ് റോഡ് അടച്ചതായുള്ള മുന്നറിയിപ്പ് ബോർഡ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വന്നവഴി തിരിച്ച് പോകാനായി ലോറിതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുഭാഗം കുഴിയിലമർന്ന് സമീപത്തെ തെങ്ങിൽ തട്ടിനിന്നു.
വലിയ ലോറി തിരിക്കാനുള്ള വീതി റോഡിനുണ്ടായിരുന്നില്ല. ഇതോടെ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുടുങ്ങി വയലിലേക്ക് ചരിഞ്ഞിറങ്ങുകയായിരുന്നു. ക്രെയിൻ സ്ഥലത്തെത്തിച്ചാണ് ലോറി തിരിച്ചുകയറ്റിയത്.