ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം സംബന്ധിച്ച് ഒരാഴ്ച മുന്‍പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കേരള സര്‍ക്കാര്‍. എക്സൈസ് കമ്മീഷണറായി നിയമിച്ച എം ആര്‍ അജിത് കുമാര്‍ പൊലീസിലേക്ക് തിരികെയെത്തും. സായുധ സേന എഡിജിപിയായാണ് എം ആര്‍ അജിത് കുമാറിന് നിയമനം. സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അഴിച്ചുപണി നടത്തുന്നത്. മുന്‍ ഉത്തരവില്‍ ഐജിമാര്‍ക്ക് ഉണ്ടായിരുന്ന അതൃപ്തി പരിഗണിച്ചാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ക്രമീകരണം പ്രകാരം ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ച മഹിപാല്‍ യാദവ് എക്സൈസ് കമ്മീഷണറായും തുടരും. ബല്‍റാം കുമാര്‍ ഉപാധ്യായ ജയില്‍ മേധാവിയായും കെ സേതുരാമന്‍ പൊലീസ് അക്കാദമിയിലും തുടരും.

പി പ്രകാശിനെ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഐജിയായും എ അക്ബറിനെ കോസ്റ്റല്‍ പൊലീസ് ഐജിയായും നിയമിച്ചു. എച്ച് വെങ്കിടേശനാണ് ക്രൈം ബ്രാഞ്ചിന്റെ അധികചുമതല. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്റെ അധികചുമതലയും നല്‍കി. ജി സ്പര്‍ജന്‍ കുമാറിന് ക്രൈം ടു, ക്രൈം ത്രീ അധികചുമലയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *