സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ നാളെ വൈകീട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം 52-ാം ദിനത്തിലെത്തിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് എന്‍എച്ച്എം ഓഫീസില്‍ നിന്നും സമരക്കാര്‍ക്ക് അറിയിപ്പ് ലഭിക്കുന്നത്. സമരക്കാര്‍ക്ക് പുറമെ, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് സര്‍ക്കാരിന് അറിയാവുന്നതാണെന്ന് സമരസമിതി നേതാവായ എസ് മിനി പറഞ്ഞു. ഓണറേറിയം വര്‍ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകും. ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ. നാളത്തെ ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നും ആശ പ്രവര്‍ത്തകര്‍ പറഞ്ഞു. സര്‍ക്കാര്‍ ദുര്‍വാശി വെടിയണമെന്ന് രാവിലെ സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed