കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനാലെന്ന് ഗായകന്‍ അലോഷി ആദം. ആളുകള്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പാടുന്നതാണ് കലാകാരന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്നും എല്ലാ പരിപാടികളിലും താന്‍ വിപ്ലവഗാനങ്ങള്‍ പാടാറുണ്ടെന്നും അലോഷി പറഞ്ഞു. പരിപാടി കേള്‍ക്കാത്തവരും കാണാത്തവരുമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പരിപാടി കാണാനും കേള്‍ക്കാനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു. മെഹബൂബ്, ബാബൂരാജ്, പി ഭാസ്‌കരന്‍, വയലാറിന്റെയെല്ലാം പാട്ടുകള്‍ പാടി. ശ്രോതാക്കളുടെ താത്പര്യത്തിനനുസരിച്ച് പാട്ട് പാടുന്നയാളാണ് ഞാന്‍. എന്റെയെല്ലാ പരിപാടികളിലും വിപ്ലവ ഗാനങ്ങള്‍ പാടാറുണ്ട്. അവിടെയും ആളുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിപ്ലവ ഗാനം പാടിയത്. അതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്’ – അലോഷി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അല്ല, ക്ഷേത്രം ഭാരവാഹികളാണ് തന്നെ പരിപാടി ഏല്‍പ്പിച്ചതെന്ന് അലോഷി പറഞ്ഞു. വിപ്ലവഗാനം പാടിയത് കമ്മിറ്റിക്കാരുടെ നിര്‍ദേശനുസരണമല്ലെന്നും ആ ഗാനം പാടുകയെന്ന ലക്ഷ്യത്തോടെയല്ല അവിടെ പോയതെന്നും അലോഷി പറഞ്ഞു. ‘ആളുകളുമായി സംവദിക്കുന്നതിനിടെ അവര്‍ ആവശ്യപ്പെടുന്ന പാട്ടുപാടുകയാണ് കലാകാരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം. ഇന്ന പാട്ട് പാടാന്‍ പാടില്ലെന്ന് അവര്‍ നേരത്തെ പറഞ്ഞാല്‍ കലാകാരന്‍ എന്ന നിലയില്‍ അവിടെ പോകില്ലായിരുന്നു. ആ പാട്ട് സാധാരണയായി സംഭവിച്ചതാണ്. ജനം ആവശ്യപ്പെട്ട പാട്ടുകളെല്ലാം പാടിയിട്ടുണ്ട്. വിവാദം ഉണ്ടാക്കുന്നയാളുകള്‍ ഈ പാട്ട് കേട്ടിട്ടൊന്നും പറയുന്നതല്ല. പരിപാടി കണ്ടിട്ടുണ്ടെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു. ആളുകളെല്ലാം പാട്ട് അസ്വദിച്ചാണ് വീട്ടിലേക്ക് പോയത്’- അലോഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *