കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയുടെ അപ്പീലാണു കോടതി തള്ളിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീൽ നൽകിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണു നിലവിലെ അന്വേഷണം നടത്തുന്നതെന്നായിരുന്നു നവീന്റെ കുടുംബത്തിന്റെ ആരോപണം.
2024 ഒക്ടോബർ 15നാണു നവീൻ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുൻനിർത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടർന്നാണു വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയത്.

