തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന. മരിച്ച ഇന്ദുജയുമായി അജാസിന് അടുപ്പമുണ്ടായിരുന്നതായാണ് സൂചന. ഇക്കാര്യം പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികെയാണ്. അഭിജിത്തും അജാസും വാട്സ് ആപ്പ് ചാറ്റുകൾ നീക്കിയതും പൊലീസിനെ സംശയത്തിലാക്കി.
ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവരിൽ നിന്ന് നിർണായക മൊഴികൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലുണ്ടായേക്കും. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. ഇതാണ് സംശയത്തിലേക്ക് കടക്കാനുണ്ടായ കാരണം. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന് ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ വ്യക്തമായിട്ടുണ്ട് .
പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ ഇന്ദുജയുടെ ഭർത്താവ് അഭിജിതിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.