പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

പ്രതിക്ക് പതിനെട്ട് വയസും ആറ് മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം. സഹപാഠിയെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച് ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കുറിപ്പില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed