വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.

പിതൃസ്മരണയില്‍ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തി. പ്രിയങ്കയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്തത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. 2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും കലാശക്കൊട്ടില്‍ പങ്കെടുക്കും. കല്‍പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടില്‍ പങ്കെടുക്കുക.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലായിരുന്നു പ്രചാരണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് ജില്ലയിലെത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിങ്ങിനുള്ള അവസരം ഞായറാഴ്ച വൈകീട്ട് 6 മണിവരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *