പലഹാരമെന്ന് തെറ്റിദ്ധരിച്ച് കൊതുകുതിരി കഴിച്ച രണ്ട് വയസ് മാത്രം പ്രായമുള്ള ഇരട്ട സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലി പാളയംകോട്ടയില്‍ താമസിക്കുന്ന എം മഞ്ചുവിന്റെ മക്കളായ എം ചന്ദ്രലിംഗം, എം സൂര്യലിംഗം എന്നിവരെയാണ് തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചത്തപല്ലി വീണ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബുധനാഴ്ച വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പലഹാരമെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൊതുകുതിരി കഴിക്കുകയായിരുന്നു. രാത്രിയില്‍ ഇരട്ടക്കുട്ടികള്‍ ഛര്‍ദിക്കുകയും പിന്നീട് ബോധംകെട്ടു വീഴുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിഞ്ചുകുഞ്ഞിന്റെ വായില്‍ നിന്ന് കൊതുക് തിരിയുടെ ഒരു കഷണം കണ്ടെത്തിയ മഞ്ചു ഉടന്‍ തന്നെ അവരെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വീണ്ടെടുത്തതായി തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രി ഡീന്‍ രേവതി ബാലന്‍ പറഞ്ഞു. ‘ഞങ്ങള്‍ കുട്ടികള്‍ക്ക് മരുന്നുകളും ഓക്‌സിജനും നല്‍കി വരുന്നു. ഡോക്ടര്‍മാര്‍ കഴിഞ്ഞയാഴ്ച ചത്തപല്ലി വീണ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് ഇതേ കുഞ്ഞുങ്ങളെ ഇവിടെ ചികിത്സിച്ചിരുന്നു.’- അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പാളയംകോട്ട പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed