ചെന്നൈ: തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയ് ആണ് പതാക പുറത്തിറക്കിയത്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. സജീവ രാഷ്ട്രീയപ്രവർത്തനത്തിന് മുന്നോടിയായാണ് വിജയ് പാർട്ടി പതാക പുറത്തിറക്കിയത്.
കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം, പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22ന് വിക്രവണ്ടിയിൽ നടത്തുമെന്നാണ് വിവരം. സംസ്ഥാന സമ്മേളനത്തിൽ, വിജയ് പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രഖ്യാപിക്കുകയും ഇവിടെ നടക്കുന്ന റാലിയിൽ തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തുമെന്നും റിപ്പോർട്ടുണ്ട്. ദക്ഷിണേന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സൂചന.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രമായിരിക്കും താരത്തിന്റെ കരിയറിലെ അവസാന ചിത്രമെന്നാണ് റിപ്പോർട്ടുകൾ.
തമിഴ് ചലച്ചിത്ര മേഖലയിൽ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം, തമിഴകത്തിന്റെ സിനിമാ-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, അന്തരിച്ച ക്യാപ്റ്റൻ വിജയകാന്ത് തുടങ്ങിയ സിനിമാ രാഷ്ടിയ പ്രവർത്തകരുടെ പാരമ്പര്യമുള്ള സംസ്ഥാനമാണ് തമിഴ്നാട്. 49 കാരനായ വിജയ് തമിഴ്നാട്ടിലെ ശരാശരി രാഷ്ട്രീയക്കാരെക്കാൾ ചെറുപ്പമാണ്.