കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ അടക്കം പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കാസർകോട് ജില്ല സെഷൻസ് കോടതിയുടേതാണ് തീരുമാനം. 25നാണ് പ്രതികൾ ഹാജരാകേണ്ടത്.
പ്രതികളാരും തന്നെ കോടതിയിൽ ഹാജരാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഉടൻ തന്നെ ഹാജരാകണമെന്നും നേരത്തേ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഇതിനെതിരെ സുരേന്ദ്രൻ വിടുതൽ ഹർജി നൽകുകയായിരുന്നു.തുടര്ന്ന് വിശദവാദത്തിനായി കേസ് മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.