(ഇടുക്കി) നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ മലയോര മേഖലയായ നെടുംകണ്ടം പ്രദേശത്തെ രോഗികൾക്ക് സാന്ത്വനം പകരാൻ സ്വരുമ തീരുമാനിച്ചപ്പോൾ ഇടുക്കി ജില്ലയുടെ പാലിയേറ്റിവ് മേഖലക്ക് ഇത് ഒരു ചരിത്രമായി മാറി.
കാഞ്ഞിരപ്പളളി കേന്ദ്രമായി 10 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന സ്വരുമ പാലിയേറ്റിവ് കെയർ ഇടുക്കി ജില്ലയിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സ്വരുമ കമ്മറ്റിയുടെ തീരുമാനപ്രകാരo ഒക്ടോബർ മാസം മുതൽ നെടുങ്കണ്ടം കേന്ദ്രീകരിച്ച് സ്വരുമക്ക് പുതിയ ഒരു ബ്രാഞ്ച് ആരംഭിച്ചു.
ഇടുക്കി ജില്ലയിൽ സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പാലിയേറ്റിവ് ഹോം കെയർ യൂണിറ്റായി ഇതോടെ സ്വരുമ ചരിത്രം സൃഷ്ട്ടിച്ചു. ജില്ലയിൽ ഏതാനും ചില സന്നദ്ധ പാലിയേറ്റിവ് യൂണിറ്റുകൾ ഉണ്ടെങ്കിലും കേരള മോഡൽ പാലിയേറ്റിവ് ഹോം കെയർ സംവിധാനങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല. ഇടുക്കി ജില്ലയിലെ സർക്കാർ പാലിയേറ്റീവ് സംവിധാനങ്ങൾ വളരെ കാര്യക്ഷമമായും മാതൃകാപരവുമായാണ് പ്രവർത്തിച്ചുവരുന്നത്.
വർഷങ്ങളായി അവർ ഈ മേഖലയിൽ പ്രവൃത്തിക്കുന്നുണ്ടായിരുന്നെങ്കിലും സന്നദ്ധ മേഖലയിലെ പാലിയേറ്റിവ് യൂണിറ്റിന്റെ അഭാവം പല സ്ഥലങ്ങളിലും പ്രകടമായിരുന്നു.
നിലവില നെടുങ്കണ്ടം കേന്ദ്രീകരിച്ച് നെടുങ്കണ്ടം,പാമ്പാടുംപാറ പഞ്ചായത്തുകളിലാണ് ആരംഭദിശയിൽ സ്വരുമയുടെ പ്രവർത്തങ്ങൾ നടത്തുന്നത്. നെടുങ്കണ്ടം നിവാസികളായ നല്ലവരായ കുറെ വ്യകതികളുടെ സഹകരണത്തോടെയാണ് സ്വരുമക്ക് ഇത്തരമൊരു യൂണിറ്റ് തുടങ്ങാനായത്.
അതോടൊപ്പം ഹോം കെയർ നടത്താനായി ഒരു പാലിയേറ്റിവ് നഴ്സ് ഉൾപ്പടെയുള്ള ടീമിനെ സ്വരുമ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. സ്വരുമയുടെ സ്ഥാപക സെക്രട്ടറിയായ ശ്രീ.സക്കറിയ എബ്രാഹം ഞാവള്ളി തന്നെയാണ് നെടുങ്കണ്ടത് ഇത്തരമൊരു യൂണിറ്റ് ആരംഭിക്കാൻ കാരണഭൂതനായത്. സാമൂഹിക പങ്കാളിത്തത്തോടെയുള്ള കേരള മോഡൽ പാലിയേറ്റിവ് കെയറിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് മലയോര ജനതക്ക് സാന്ത്വനമേകുകയാണ് നെടുങ്കണ്ടം സ്വരുമയുടെ ലക്ഷ്യം .

