തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീടുവിട്ടുപോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഇന്നു രാവിലെയാണ് സംഭവം. ആനക്കോട് സ്വദേശിയായപതിമൂന്നുകാരനെയാണ് കാണാതായത്.രാവിലെ കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർക്ക് കത്തു ലഭിക്കുന്നത്. അമ്മ, അച്ഛൻ ഞാൻ പോകുന്നു. എന്റെ കളർ സെറ്റ് എട്ട് എയിലെ ആദിത്യന് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തുടർന്ന് കാട്ടാക്കട പൊലീസിൽ വീട്ടുകാർ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് കള്ളിക്കാടു നിന്നും കാട്ടാക്കടയിലേക്കുള്ള ബസിൽ കുട്ടിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇക്കാര്യം ഉറപ്പാക്കിയ ശേഷം പൊലീസെത്തി ബസിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടി വീടുവിട്ടിറങ്ങാൻ മതിയായ കാരണങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.