പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കള്‍, പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍പ്പെട്ട് മരിക്കുകയായിരുന്നു എന്നും മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ പറഞ്ഞു.

ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകും. ഈ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഷിജിത്ത്, സതീഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായാണ് കുഴിയിൽ അടക്കിയത്. മൃതദേഹങ്ങളിൽ വസ്ത്രം ഇല്ലായിരുന്നു.

മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് സ്ഥലം ഉടമയായ അമ്പലപ്പറമ്പ് വീട്ടില്‍ അനന്തന്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെ പോലീസ് തിരഞ്ഞെത്തിയതറിഞ്ഞ് നാലുപേരും ബന്ധുവീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റു രണ്ടുപേര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. ഇവിടെ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായിരിക്കാമെന്നായിരുന്നു പോലീസ് സംശയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥലമുടമയെ കസ്റ്റഡിയിലെടുക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *