കൊല്ലം : പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്ത 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിങ് ഓഫിസറേയും ഗ്രേഡ് 2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു.
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രോഗികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
വിറയലും ശരീരം തളരുന്നത് പോലെയും തോന്നിയതോടെ എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ ഇന്നലെ നൽകിയ വിവരം.