തിരുവനന്തപുരം: ബന്ധുവായ വനിത സുഹൃത്തിനൊപ്പം ഇരുന്നു യാത്ര ചെയ്തതിന് യുവാവിനെ മർദ്ദിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ കെ. സുരേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ മുന്‍പും വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളറടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റത്. വെങ്ങാനൂർ ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋതിക് കൃഷ്ണനെ (23) ആണ് വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ മർദ്ദിച്ചത്.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിൽ എത്തിയ വെള്ളറട ഡിപ്പോ ബസിൽ ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു യുവാവും പെൺ സുഹൃത്തും. ബസിൽ കയറിയ സമയം മുതൽ സുരേഷ് കുമാർ ഋത്വിക്കിനെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിച്ചു.
അനാവശ്യം പറയുന്നോഎന്ന് ചോദിച്ചതോടെ ടിക്കെറ്റ് മെഷ്യൻ ഉപയോഗിച്ച് സുരേഷ് കുമാർ ഋത്വിക്കിന്റെ തലക്ക് അടിച്ചു. ഷർട്ടിൽ പിടിച്ച് തള്ളി താഴെയിട്ടു മർദ്ദിച്ചുവെന്നും യുവാവു പറഞ്ഞു. ബസിൽ കയറാൻ എത്തിയ ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.