കോട്ടയം: ‘തൊപ്പി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ ഇന്ന് കേരളത്തിലെ മിക്ക ആളുകൾക്കുമറിയാം. പൊതു സ്ഥലത്ത് തെറി വിളിച്ചതിന്റെ പേരിലാണ് തൊപ്പി പൊലീസ് പിടിയിലായത്.

ഇതോടെ തൊപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യൽ മീഡിയകളിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. അതിൽ ഏറിയ പങ്കും പോലീസുകാരുടെ പ്രവർത്തിയെ വിമർശിച്ചു കൊണ്ടാണ്.
അർദ്ധരാത്രിയിൽ വാതിൽ ചവിട്ടി പൊളിച്ച് തൊപ്പിയെ പിടിക്കാൻ കാണിച്ച ശുഷ്കാന്തി ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യയെ പിടിക്കാൻ കാണിച്ചിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നുവെന്നാണ് ആളുകൾ പറയുന്നത്.

കോട്ടയത്ത് കഴിഞ്ഞദിവസം ‘തെറിയഭിഷേകം’ നടത്തിയ പോലീസ് ഉദ്യോഗസ്ഥനും ‘തൊപ്പിയും’ ഒരു നാണയത്തിലെ ഇരുവശങ്ങൾ അല്ലേ എന്നും ആളുകൾ ചോദിക്കുന്നു. നിയമപാലകർ തന്നെ നിയമം കയ്യിലെടുക്കുമ്പോൾ പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിര കയറുന്നത് എന്തിനെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. കാക്കിയിട്ട പോലീസുകാരൻ പൊതു സ്ഥലത്ത് ആളുകളുടെ മുൻപിൽ വച്ച് പച്ചയ്ക്ക് തെറിവിളിച്ചതിൽ എന്ത് ന്യായീകരണമാണ് പറയാനുള്ളത് ? ഇതിൽ ഏതു ‘തൊപ്പി’ ക്കാണ് ശിക്ഷ വിധിക്കേണ്ടത് ? എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
സാധാരണ ജനങ്ങളുടെ മേൽ ‘കയ്യൂക്ക്’ കാണിക്കുന്ന പോലീസുകാർക്ക് എന്തേ രാഷ്ട്രീയ പിൻബലം ഉള്ളവരുടെ മുൻപിൽ മുട്ട് വിറയ്ക്കുന്നതെന്നും ഇവർ ചോദിക്കുന്നു.