അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നയാൾ ആദിവാസി മധ്യവയസ്കനെ കുത്തിക്കൊന്നു. കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. സാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്.വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് അനീഷ് സാജനെ പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു. സാജൻ തൽക്ഷണം മരിച്ചു.
കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. അനീഷിനൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചിരുന്നു. താന്‍ ജയിലിലായിരുന്ന സമയത്ത് യുവതിയെയും കുട്ടിയെയും സാജന്‍ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് സൂചന. അടിമാലി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
