കമ്പം: വീണ്ടും ജനങ്ങൾക്കിടയിൽ ഭീതിപടർത്തി കമ്പം ടൗണിലെത്തിയ കാട്ടാന അരികൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാൻ തമിഴ്നാട് വനം വകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
തൽക്കാലം മയക്കുവെടി വച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലൈയിൽ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും ശ്രീനിവാസ് റെഡി അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. വാഹനങ്ങൾക്ക് പിന്നാലെ ഓടിയ ആന ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. വേറെയും വാഹനങ്ങൾക്ക് നാശനഷ്ടം വരുത്തി. ജനങ്ങളെയും പട്ടികളെയും കണ്ട് പരിഭ്രാന്തനായി തിരിഞ്ഞോടിയ ശേഷം പുളിമരത്തോപ്പിൽ ഒളിക്കുകയായിരുന്നു.
