തിരുവനന്തപുരം: പ്രമുഖരെ ഹണിട്രാപ്പില്‍ കുരുക്കുന്ന കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി അച്ചു അറസ്റ്റില്‍.തിരുവനന്തപുരം പൂവാറിൽ 68 വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
68കാരനില്‍ നിന്ന് പലപ്പോഴായി 40,000ത്തോളം രൂപ വാങ്ങിയെന്നാണ് കേസ്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ അശ്വതി അച്ചുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് വീട്ടിലെത്തി അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉന്നതപോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുമാണ് അശ്വതി അച്ചു ഉന്നമിടാറുള്ളത്. ഇവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വിട്ടു ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. നിരവധി പൊലീസുകാര്‍ അശ്വതി അച്ചുവിന്റെ വലയില്‍ കുടുങ്ങിയതായി ആരോപണം വന്നിരുന്നു. ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അശ്വതി അച്ചു ഇതുവരെ അറസ്റ്റിലായിരുന്നില്ല.
