നഗരമധ്യത്തിൽ അർദ്ധരാത്രി മദ്യലഹരിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരാക്രമം കാട്ടുകയും കസ്റ്റഡിയിലെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാടൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലീസാണ് യുവതിക്കെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. തൃശൂർ നഗരത്തിൽ കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും യാത്രാക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു യുവതി.

നടുറോഡിൽ യുവതി വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിവരം അറിഞ്ഞയുടൻ കൺട്രോൾ റൂമിൽ നിന്നും ലോക്കൽ പൊലീസും സ്ഥലത്തെത്തി. റോഡിൽ അക്രമാസക്തയായി നിന്ന യുവതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് ജീപ്പിൽ വെച്ച് അക്രമാസക്തയായ റഹ്മത്ത്, ഒപ്പമുണ്ടായിരുന്ന തൃശൂർ വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കലയെ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥയുടെ കൈയിൽ യുവതി കടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് കൂടുതൽ വനിതാ പൊലീസുകാർ എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്

സംഭവസമയത്ത് റഹ്മത്തിനൊപ്പം ഉണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസിനെ കണ്ടതോടെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റ വനിതാ എഎസ്ഐ പ്രാഥമിക ചികിത്സ തേടി. പിടിയിലായ റഹ്മത്തിനെ വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *