വിജയുടെ നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു.

വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സെക്രട്ടറിയേറ്റിൽ സത്യപ്രതിജ്ഞക്കായുള്ള ക്ഷണക്കത്തിന്റെ മാതൃക തയാറായി. ഗവർണർ സമയം അനുവാദിക്കാത്തതിനാൽ അച്ചടിക്ക് വിടാനാകാത്ത സാഹചര്യം തുടരുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നത്.


