യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രാജ്യമെങ്ങുമുണ്ടായിട്ടുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളെയും സേവനദാതാക്കളെയും സഹായിക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവന്ന് റിപ്പോര്‍ട്ട് പുറത്ത്. 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടുകള്‍ക്കായും നിശ്ചിത തുക നല്‍കേണ്ടി വരികയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിച്ചുവെന്നും ഇക്കാര്യത്തില്‍ സഹായം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറിയ യുപിഐ പേയ്മെന്‍റുകള്‍ക്ക് ചാര്‍ജ് ബാധകമാവില്ല. അതേസമയം, വലിയ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയേക്കുമെന്നും 2020 മുതലുള്ള സീറോ മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് ഒഴിവാക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യുപിഐ വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റായി 0.3 ശതമാനം ഈടാക്കാമെന്നാണ് പേയ്മെന്‍റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്നത്.

നിലവില്‍ ക്രെഡിറ്റ്–ഡെബിറ്റ് കാര്‍ഡുകളിന്‍മേലുള്ള മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് 0.9 ശതമാനം മുതല്‍ 2 ശതമാനം വരെയാണ്. റുപേ കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല. എന്‍പിസിഐ, ബാങ്കുകള്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയ ഓഹരിയുടമകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ യുപിഐ നിരക്കുകള്‍ക്ക് പണം ഈടാക്കുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കുകയുള്ളൂ. ഇതിനായി രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വ്യാപാരികള്‍ക്ക് തിരിച്ചടിയോ?
രാജ്യത്ത് നിലവില്‍ നടക്കുന്ന 80 ശതമാനം ഡിജിറ്റല്‍ ഇടപാടുകളും യു.പി.ഐ വഴിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് ആറ് കോടി വ്യാപാരികള്‍ രാജ്യത്ത് യു.പി.ഐ ഇടപാടുകള്‍ സ്വീകരിക്കാറുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഇവയില്‍ 90 ശതമാനം പ്രതിവര്‍ഷം 20 ലക്ഷത്തില്‍ താഴെ വരുമാനം ലഭിക്കുന്ന ചെറുകിട വ്യാപാരികളാണ്. ഇത്തരം വ്യാപാരികള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കാന്‍ തീരുമാനം കാരണമായേക്കാം. ഇവര്‍ക്ക് മേല്‍ ചുമത്തപ്പെടുന്ന എം.ഡി.ആര്‍ ഉപയോക്താക്കളുടെ തലയിലിടുമോയെന്ന ആശങ്കയും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *