ഹൃദയാഘാതത്തെ അതിജീവിച്ചതിനു പിന്നാലെ ആരോഗ്യവിവരങ്ങൾ നിരന്തരം പങ്കുവെക്കുന്നയാളാണ് ബോളിവുഡ് താരം സുസ്മിത സെൻ. കഴിഞ്ഞ വർഷമാണ് സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. അത് സംഭവിക്കാനുള്ളതായിരുന്നു എന്നാണ് ഹൃദയാഘാതത്തേക്കുറിച്ച് ഇൻഡൾജ് എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുസ്മിത പറഞ്ഞത്.
ഫിറ്റ് ആയിരിക്കുക എന്നതിനർഥം നിങ്ങൾക്ക് മറ്റു കുഴപ്പങ്ങളൊന്നും ഇല്ല എന്നല്ലെന്നും സുസ്മിത പറയുന്നു. തൻ്റെ കാര്യത്തിൽ ജനിതകഘടകമാണ് സാധ്യത വർധിപ്പിച്ചത്. മാതാപിതാക്കൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബത്തിൽ ഈ സാധ്യത ഉണ്ടായിരുന്നതുകൊണ്ടുതന്നെ കഴിഞ്ഞ കുറേനാളുകളായി കൃത്യമായി പരിശോധനയും നടത്തിവന്നിരുന്നു. എന്നാൽ അതിനേയൊക്കെ മറികടന്ന് ഹൃദയാഘാതം ഉണ്ടായി. അത് എങ്ങനെയായാലും സംഭവിക്കേണ്ടതായിരുന്നു എന്നാണ് കരുതുന്നതെന്നും സുസ്മിത പറഞ്ഞു.
താൻ ഹൃദയാഘാതത്തെ അതിജീവിക്കുകയും പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തത് അനു ഗ്രഹമായാണ് കാണുന്നത്. ഇതിലൂടെ കടന്നുപോകുന്ന എല്ലാവർക്കും അങ്ങനെയാകട്ടെ എന്നുകരുതുന്നു. ശരീരത്തിന് എന്താണ് വേണ്ടതെന്നതിനേക്കുറിച്ചും അതുനൽകുന്ന സൂചനകളേക്കുറിച്ചും അവബോധമുണ്ടായിരിക്കണം. താൻ എന്നും ജീവിതം ആഘോഷിക്കുന്നയാളാണ്, അതിലൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ ശരീരത്തേക്കുറിച്ചും അതിന് എന്തെല്ലാം വേണം എന്നതിനേക്കുറിച്ചും കൂടുതൽ ബോധവതിയായിട്ടുണ്ട്.
സർജറിക്കുശേഷമുള്ള ജീവിതചര്യയേക്കുറിച്ചും സുസ്മിത പങ്കുവെക്കുന്നുണ്ട്. വളരെ മന്ദ ഗതിയിലുള്ളതാണ് തൻ്റെ ഫിറ്റ്നസ് ദിനചര്യ. ഈ ഫെബ്രുവരിയിലാണ് ഹൃദയാഘാതമുണ്ടായി ഒരുവർഷം പൂർത്തായിരുന്നത്. വാം അപ്, സ്ട്രെച്ചിങ്ങുകൾ, ഫ്ലോർ എക്സസൈസുകൾ എന്നിവയാണ് ചെയ്തുവരുന്നത്. വെയ്റ്റ് ട്രെയിനിങ്ങുകളും ചെയ്യുന്നുണ്ട്. ഓടാൻ തനിക്ക് അനുവാദമില്ലെങ്കിലും വേഗത്തിൽ നടക്കാനാകും. മരുന്നുകൾ പാർശ്വഫലമുള്ളവയാണ്. അതിനാൽ ശരീരത്തിന് ചെയ്യാൻ കഴിയുന്നത് എന്താണ് എന്നതു ശ്രദ്ധിച്ചാണ് മുന്നോട്ടുപോകുന്നതെന്നും സുസ്മിത പറയുന്നു.
തനിക്ക് സംഭവിച്ചത് മാസീവ് ഹാർട്ട് അറ്റാക്ക് ആണെന്നും പ്രധാന രക്തധമനിയിൽ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും സുസ്മിത നേരത്തേ പറയുകയുണ്ടായി. വർക്കൗട്ടും തന്നെ സഹായിച്ചില്ല എന്നു പറഞ്ഞ് ജിമ്മിൽ പോകുന്നത് നിർത്തുന്നവർ നിരവധിയുണ്ടാകും, എന്നാൽ അതു ശരിയല്ല എന്നും വ്യായാമം തനിക്ക് ഗുണം ചെയ്തുവെന്നും സുസ്മിത പറയുകയുണ്ടായി. താൻ അതിജീവിച്ചത് തീവ്രമായൊരു ഹൃദയാഘാതത്തെയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ട് മാത്രമാണ് തനിക്ക് അതിജീവിക്കാനായതെന്നും സസ്മിത വിശദമാക്കിയിരുന്നു.
ഹൃദയാഘാതം പുരുഷന്മാർക്ക് മാത്രം വരുന്നതാണെന്ന് കരുതുന്നവരെക്കുറിച്ചും സുസ്മിതയ്ക്ക് പറഞ്ഞിരുന്നു. ഹൃദയാഘാതം പുരുഷന്മാരുടെ മാത്രം കാര്യമല്ലെന്ന് സ്ത്രീകൾ മനസ്സിലാക്കണം എന്നാണ് സുസ്മിത പറഞ്ഞത്. എന്നുകരുതി അത് ഭയപ്പെടേണ്ട കാര്യവുമല്ല, മറിച്ച് ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനം എന്നും ഇരുപതുകളിൽ ആണെങ്കിൽപ്പോലും ലക്ഷണങ്ങളെ അവ ഗണിക്കുകയോ ചെക്കപ്പുകൾ ഒഴിവാക്കുകയോ ചെയ്യരുതെന്നും സുസ്മിത പറയുകയുണ്ടായി.