കോട്ടയം: പാലാ – പൊൻകുന്നം റോഡില്‍ കൊപ്രാക്കളത്തു പുതിയ സ്പീഡ് സെൻസർ, കൗതുകത്തോടെ യാത്രക്കാർ. വാഹനം കടന്നു പോകുമ്ബോള്‍ വലിയ എല്‍.ഇ.ഡി ഡിസ്പ്ലേയില്‍ വാഹനത്തിന്റെ സ്പീഡും എഴുതിക്കാണിക്കും. വാഹനത്തിന്റെ സ്പീഡ് ലിമിറ്റിന് അനുസരിച്ച് എഴുതി കാണിക്കുന്ന അക്കങ്ങളുടെ നിറവും മാറും.

സ്പീഡ് ലിമിറ്റ് ലംഘിച്ചാല്‍ ചുവപ്പ് നിറത്തിലാകും അക്കങ്ങള്‍. പുതിയ സെൻസർ സ്ഥാപിച്ചതോടെ ഇങ്ങനെ പിടിച്ചു പറിക്കാണോ ജനങ്ങളെ എന്ന ചോദ്യവുമായി യാത്രക്കാരും പ്രതികരിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന റോഡുകളില്‍ ഒന്നാണ് പാലാ പൊൻകുന്നം റോഡ്. അമിതവേഗതയിലാണ് വാഹനങ്ങള്‍ പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഇതിലെ കടന്നുപോകുന്നത്. മദ്യലഹരിയിലെ ഡ്രൈവിംഗും അപകടത്തിന് ആക്കം കൂട്ടുന്നു. വാഹനപരിശോധനകള്‍ ഉണ്ടായിട്ടും അപകടങ്ങള്‍ക്ക് കുറവില്ല. ന്യൂജെൻ ബൈക്കുകളില്‍ നിരത്തുകളില്‍ യുവാക്കളുടെ അഭ്യാസപ്രകടനവും നിത്യ സംഭവമാണ്.

ഭീതിയോടെയാണ് കാല്‍നടയാത്രക്കാരടക്കം കടന്നുപോകുന്നത്. ആധുനിക പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് പോലീസിനും, ഗതാഗത വകുപ്പിനും വെല്ലുവിളിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പുതിയ സ്പീഡ് സെൻസർ സ്ഥാപിച്ചത്.


