കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ അറിയിച്ചു. പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് മര്‍ദ്ദനമുണ്ടായോ, പൊലീസിന് എന്തെങ്കിലും തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നെല്ലാം വിശദമായി പരിശോധിക്കുമെന്നും എസ്പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെരുമ്പുഴ കുളത്തിന്‍കര കടയില്‍ വീട്ടില്‍ സിയാദ് (36) മരിച്ചതാണ് വിവാദമായത്.
അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ, രാത്രി ഭാര്യയുടേയും മക്കളുടെയും മുന്നിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മർദിച്ചതായി സിയാദിന്‍റെ മകൾ ആരോപിക്കുന്ന ശബ്‍ദ സന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇക്കാര്യം കുട്ടി മാധ്യമങ്ങൾക്ക് മുമ്പിലും ആവർത്തിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന സിയാദ് കഴിഞ്ഞ 24 നാണ് മരിച്ചത്.

അതേസമയം ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് പൊലീസിന്‍റെ ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്‍റെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി ഗീത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *