മാനന്തവാടി: സാധാരണയായി കാക്കകളെ കാണുമ്പോൾ ആളുകളാണ് അവയെ ഓടിക്കുന്നത്. എന്നാൽ മാനന്തവാടിക്കടുത്ത് പയ്യമ്പള്ളിയിൽ കഥ നേരെ തിരിച്ചാണ്. ഇവിടെ കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായാണ് ചിലർ പുറത്തിറങ്ങുന്നത്. കാക്കകൾ പിന്നാലെ കൂടിയതോടെ പുറത്തിറങ്ങുന്നതിന് മുമ്പ് റോഡിലേക്കല്ല, ആകാശത്തേക്കാണ് ഇവർ ആദ്യം നോക്കുന്നത്.
പയ്യമ്പള്ളിയിലെ ബേബി, ജോർജ്, തോമസ്, ദേവസ്യ എന്നിവരാണ് ദിവസങ്ങളായി കാക്കകളുടെ ‘ശല്യം’ അനുഭവിക്കുന്നത്. പുറത്തിറങ്ങിയാൽ കാക്കകൾ പിന്നാലെ കൂടും. ചിലപ്പോൾ തലയ്ക്കു നേരെ പറന്നെത്തി കൊത്താൻ ശ്രമിക്കും. ഇതോടെ പുറത്തേക്കിറങ്ങുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളും വേണം.
ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ബേബിക്കാണ്. ഒരു മാസം മുമ്പ് വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് നിലത്തുവീണ കാക്കയെ ബേബി രക്ഷിച്ചിരുന്നു. കാക്കയെ എടുത്ത് തേച്ച് ചൂടാക്കി വെള്ളം കൊടുത്താണ് രക്ഷിച്ചത്. എന്നാൽ ആ നന്മയ്ക്ക് കാക്ക നൽകിയ പ്രതിഫലം ഇപ്പോൾ ബേബിക്ക് തലവേദനയായിരിക്കുകയാണ്.

