പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുമാണ് ബലപ്രയോഗം നടത്തിയത്. എംപിമാരായ കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി. അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

സിജെപി പ്രതിഷേധത്തിനുനേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിായിരുന്നു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയത്.

പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഡീന്‍ കുര്യാക്കോസിനെ കയ്യേറ്റം ചെയ്തു. റോഡിലൂടെ വലിച്ചിഴച്ച ശേഷം അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രതിഷേധക്കാരെ പൊലീസ് വലയം ചെയ്തു. പൊലീസ് വാഹനത്തിനകത്തുവെച്ച് ഉദ്യോഗസ്ഥർ തന്നെ മൃഗീയമായി കൈയേറ്റംചെയ്‌തെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു. മന്ത്രിയാണെന്ന് പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയ്യാറായില്ലെന്നും പി.സി. വിഷ്ണുനാഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് മാറ്റിയതെന്നും കോൺഗ്രസ് ആരോപിച്ചു.

ഇതിനിടെ അനുരഞ്ജന ശ്രമവുമായി പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമര സ്ഥലതെത്തി രാഹുലുമായി ചർച്ച നടത്തി. എന്നാൽ സമരം അവസാനിപ്പിക്കണമെന്ന നിർദേശത്തിന് വഴങ്ങാൻ രാഹുൽ തയാറായില്ല. പ്രശ്നം രൂക്ഷമാകുന്നത് ഒഴിവാക്കാനായി വിഷയത്തിൽ പാർലമെൻറിൽ ചർച്ചക്ക് സർക്കാർ വഴങ്ങിയേക്കുമെന്ന സൂചനകളുണ്ടെങ്കിലും സമരമുഖം കൂടുതൽ കടുപ്പിച്ച് കൂടുതൽ കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും സ്ഥലത്ത് എത്തുന്നുണ്ട്.

ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസമമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് മറുപടി ചോദിച്ചാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ മാച്ച് നടത്തുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ, ഒരുചര്‍ച്ചയ്‌ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *