എരുമേലി: പൂഞ്ഞാറിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ മാതൃകയാകുന്നു. നിലവിലെ എംഎല്‍എയുടെ ക്ഷണപ്രകാരം മുന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ ശിലാഫലകത്തില്‍ വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കി ‘പൂഞ്ഞാര്‍ എംഎല്‍എ’ എന്ന് മാത്രം രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.

വാഴക്കാല – ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ ആയിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് പണി പൂര്‍ത്തിയായത്.

തുടര്‍ന്ന് നിലവിലെ എംഎല്‍എയായ എംജെ സെബാസ്റ്റ്യന്‍, മുന്‍ എംഎല്‍എയെ ഉദ്ഘാടന ചടങ്ങിന് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഫലകത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് എംജെ സെബാസ്റ്റ്യന്‍ ആവശ്യപ്പെടുകയായിരുന്നു. വികസനത്തുടര്‍ച്ചയുടെ ഭാഗമായി പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, പാലത്തിന്റെ യഥാര്‍ത്ഥ അവകാശി മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണെന്നും എംജെ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ പാലത്തിന് പകരമാണ് 15.5 മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചത്. പുതിയ പാലം യാഥാര്‍ത്ഥ്യമായതോടെ വാഴക്കാല, ആമക്കുന്ന് പ്രദേശങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങളുടെ യാത്രാദുരിതമാണ് പരിഹരിക്കപ്പെട്ടത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ജനക്ഷേമ വികസനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രശംസ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *