തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല എന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സാധിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യും.

യോഗ്യതകള്‍ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (എന്‍സിആര്‍എഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *