വിദ്വേഷ പരാമർശക്കേസിൽ പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി. ജോർജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർജാമ്യം നിഷേധിച്ച സെഷൻസ് കോടതി ഉത്തരവിനെതിരേയാണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം കോട്ടയം സെഷൻസ് കോടതി പി.സി. ജോർജിന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയിരുന്നു. അതോടെ അറസ്റ്റിനുള്ള സാധ്യയും തെളിഞ്ഞിരുന്നു. എന്നാൽ, ഹൈക്കോടതി ഇടപെടലോടെ ജോർജിന് അറസ്റ്റ് ഭീതി തൽക്കാലത്തേക്ക് ഒഴിവായി. എന്നാൽ, അന്തിമവാദം കേട്ട് അനുകൂല ഉത്തരവ് ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് പൂർണമായും ആശ്വാസം ലഭിക്കുകയുള്ളൂ.
പോലീസിന്റെ വിശദീകരണത്തിന് വേണ്ടിയാണ് കേസ് മാറ്റിയിരിക്കുന്നത്. അതുവരെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. മുതിർന്ന രാഷ്ട്രീയ നേതാവാണ് പി.സി. ജോർജ് എന്നും അതിനാൽത്തന്നെ സംസാരത്തിലും പ്രവൃത്തിയിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
