പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേർ കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്ത്വരികയാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതക്കരികിലെ മൈലപ്ര ജങ്ഷനിലെ കടയില്‍ ജോർജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒൻപത് പവന്‍റെ മാലയും മേശയിലുണ്ടായിരുന്ന പണവും കവർന്നിരുന്നു.
വയോധികന്റെത് കൊലപാതകമാണെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. രണ്ട് മുണ്ടും ഒരു ഷർട്ടുമാണ് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചത്.
കടയുടെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കുകൾ എടുത്തു മാറ്റിയ നിലയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.
