ന്യൂഡൽഹി: പാർലമെൻ്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ ലളിത് മോഹൻ ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കർത്തവ്യപഥ് പൊലീസിന് മുന്നിൽ കീഴടങ്ങിയ ഇയാളെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ലളിത്- ഝാ. പാർലമെൻ്റ് ആക്രമണത്തിന് ശേഷം രാജസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്നു.
പാർലമെന്റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ലളിത് ഝാ ആ നന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുന്ന സമയത്ത് പാർലമെന്റിന്റെ പുറത്ത് ഇയാൾ ഉണ്ടായിരുന്നു. പുക ആക്രമണത്തിന്റെ വീഡിയോ ഇയാൾ ചിത്രീകരിക്കുകയും കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു എൻജിഒയുടെ സ്ഥാപകനായ നീലാക്ഷ് എന്നയാൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ലളിത് ഝായും നേരത്തെ അറസ്റ്റിലായ നാലു പേരും അടക്കം ആറുപേർ ആസൂത്രണത്തിൽ പങ്കാളികൾ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ലോക്സഭയിലെ പുകയാക്രമണത്തിൽ സാഗർ ശർമ, മനോരഞ്ജൻ എന്നിവരും, പാർലമെന്റിന് പുറത്തെ ആക്രമണത്തിൽ നീലം, അമോൽ ഷിൻഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പടെ ചുമത്തിയിട്ടുണ്ട്.

