കോട്ടയം: കാമുകിയായ നീതു ആർ.നായരെ പ്രതിയായ അൻഷാദ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൽപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാർ ഓടിച്ചത് അൻഷാദ് തന്നെയാണോ മറ്റാരെങ്കിലും ഇതിലുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്ത അൻഷാദിനെ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെയും ചങ്ങനാശേരി ഡിവൈഎസ്‌പി എ.കെ വിശ്വനാഥന്റെയും നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആർ.നായരാണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 നായിരുന്നു കേസിനാസ്പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതു മുൻപ് വിവാഹിതയായിരുന്നു. നീതുവും അൻഷാദും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇവരുടെ ആദ്യ ഭർത്താവ് ഡൈവോഴ്‌സിന് കേസ് നൽകിയിരുന്നു. ഈ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടർന്ന് അൻഷാദിന്റെ ഭാര്യയും ഡൈവോഴ്സസ് കേസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അൻഷാദ് കറുകച്ചാലിൽ വാടകയ്ക്ക് എടുത്തു നൽകിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്.

ഇതിനിടെ നീതുവും അൻഷാദും തമ്മിൽ തർക്കമുണ്ടായി. സാമ്പത്തിക തർക്കത്തെ തുടർന്ന് നീതു അൻഷാദിൽ നിന്നും അകന്നു. ഇതിനിടെ അൻഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. തുടർന്ന്, അൻഷാദ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് സുഹൃത്തിനെയുമായി എത്തി നീതു ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. റെന്റ് എ കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്.

സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അൻഷാദ് കസ്റ്റഡിയിൽ ആയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരികയുള്ളു. കൂടെ സഹായിയുണ്ടായിരുന്നോ..? അൻഷാദ് തനിയെ കാറോടിച്ചെത്തി കൊലപാതകം നടത്തിയതായാണ് പ്രതി പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. എന്നാൽ, ഇത് പൊലീസ് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല.

കാഞ്ഞിരപ്പള്ളി സ്വദേശിയിൽ നിന്നും അൻഷാദ് റെന്റിന് എടുത്ത കാറാണ് യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കാർ ഓടിച്ചത് മറ്റൊരാളാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പൊലീസ് സംഘം കണ്ടെത്താനായി അൻഷാദിനെ ചോദ്യം ചെയ്യുകയാണ്. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് അൻഷാദ്.
