മുംബൈ: ഭാരതത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു എന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ ഇനിമുതൽ യാത്ര സാധ്യമാകും. മുംബൈയിൽനിന്നു ദക്ഷിണേന്ത്യയിലേക്കും പുണെ, ഗോവയിലേക്കുമുള്ള യാത്രാ സമയവും ഇനി കുറയും. 22 കിലോമീറ്റർ നീളമുള്ള പാലത്തിനു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്‌മരണാർഥം അടൽ സേതു എന്നാണു പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ഈ പാലം 17,843 കോടി രൂപ ചെലവിലാണു നിർമിച്ചിരിക്കുന്നത്.

മുംബൈയ്ക്കും നവിമുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നതാണു നേട്ടം. ഒപ്പം, നവിമുംബൈയുടെ ഒരു ഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിലെ വികസനക്കുതിപ്പിന് വഴി തുറക്കുകയും ചെയ്യും. 2016ൽ പ്രധാനമന്ത്രി നരേന്ദമോദിയാണു കടൽപാലത്തിന്റെ തറക്കല്ലിട്ടത്. ശിവരി-നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിൻ്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി വരും വർഷങ്ങളിൽ യാഥാർഥ്യമാകും. അതോടെ ട്രാൻസ്ഹാർബർ ലിങ്കിൽ വാഹനത്തിരക്ക് പല മടങ്ങായി വർധിക്കും.

ട്രാൻസ് ഹാർബർ ലിങ്ക് മുംബൈ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന ശിവരിയിൽ നിന്നു വർളിയിലേക്കുള്ള എലിവേറ്റഡ് പാതയാണ് ഇതിലൊന്ന്. 4.25 കിലോമീറ്റർ നീളമുള്ള പാത പൂർത്തിയായാൽ വർളി, ബാന്ദ്ര, ദാദർ മേഖലയിൽ നിന്ന് ഏതാനും മിനിറ്റുകൾക്കൊണ്ട് കടൽപാലത്തിലെത്താം.

നാവസേവയിൽ ട്രാൻസ്ഹാർബർ ലിങ്ക് അവസാനിക്കുന്ന മേഖലയിൽ നിന്നു 6.5 കിലോമീറ്റർ പാത നിർമിച്ച് കടൽപാലത്തെ പുണെ എക്‌സ്പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതി സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ പാത യാഥാർഥ്യമായാൽ മുംബൈ- പുണെ യാത്ര ഏറെ എളുപ്പമാകും.

ഇതോടൊപ്പം, നവിമുംബൈയിൽ നിർദിഷ്ട വിമാനത്തവളത്തിലേക്കു ട്രാൻസ്ഹാർബർ ലിങ്കിനെ ബന്ധിപ്പിക്കാനുള്ള 5.8 കിലോമീറ്റർ ഉൾവെ തീരദേശ റോഡിന്റെ നിർമാണവും തുടങ്ങാനിരിക്കുകയാണ്. ഇതു പൂർത്തിയായാൽ മുംബൈ, പുണെ ദിശകളിൽ നിന്ന് നവിമുംബൈ വിമാനത്താളത്തിലേക്കുള്ള യാത സുഗമമാകും.

Leave a Reply

Your email address will not be published. Required fields are marked *