ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി.
ഇളങ്കാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ബിനുവും തങ്കച്ചനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തിന് ശേഷം തങ്കച്ചൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി, ബിനു വീണ് പരിക്കേറ്റതാണെന്നാണ് അറിയിച്ചത്. എന്നാൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചനെ കസ്റ്റഡിയിലെടുത്തത്. തങ്കച്ചന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

