കോഴിക്കോട്: മുൻനിലപാടിൽ മാറ്റമില്ലെന്നും, ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസലിയാർ. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന ശരീഅത്ത് ആരെതിർത്താലും ഇവിടെ തുടർന്നും പറയുകതന്നെ ചെയ്യും. സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്താൻ ആഗ്രഹിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന്‍ കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾക്ക് കാന്തപുരം നേരിട്ട് മറുപടി പറഞ്ഞില്ല.

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നബിദിന റാലിയിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും സർക്കുലറിൽ നിര്‍ദ്ദേശം നൽകിയത്.

പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്. ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഇതിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും രം​ഗത്തെത്തി. അതേസമയം, കാന്തപുരത്തിന് പിന്തുണയുമായി യൂത്ത് ലീഗും സമസ്ത ഇകെ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *