ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും. അമ്മ, ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരമാണ്. അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്.

അമേരിക്കയിലാണ് മാതൃദിനം ആദ്യം ആഘോഷിച്ചത്. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച അന്നാ ജാർവിസാണ് അതിന് തുടക്കമിട്ടത്. 1908 മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ അന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അന്ന് ആ ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ സെന്‍റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.

1914 ൽ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിൽസനാണ് മാതൃദിനത്തെ ഔദ്യോഗികമാക്കിയത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃസ്നേഹത്തിനായി സമർപ്പിച്ചു. 110 വര്‍ഷമായി ലോകം മാതൃദിനത്തിൻ്റെ സ്നേഹം ഉൾക്കൊള്ളുന്നുണ്ട്. ആ വാത്സല്യത്തെ അനശ്വരമാക്കുന്നു. ജന്മം നൽകിയ മാതാവിനെയും മാതൃത്വത്തെയും ആദരിക്കുന്ന അസുലഭ സന്ദർഭമാണിത്. ഒരൊറ്റ ദിനം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ആ സ്നേഹവും കടപ്പാടും.

Leave a Reply

Your email address will not be published. Required fields are marked *