ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകുന്നു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളിലെയും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഡഗൗട്ടില്‍ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അഹമ്മദാബാദില്‍ ഇന്നലെയും മഴയുണ്ടായിരുന്നു. ഇന്നും രാവിലെ പിച്ച് പൂര്‍ണമായും മൂടിയ നിലയിലായിരുന്നു.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ‘അല്‍പം മേഘങ്ങള്‍ നിറഞ്ഞ സാഹചര്യമാണ് അഹമ്മദാബാദിലുള്ളത്. ഇന്നലെ പിച്ച് മഴ കാരണം മൂടിയിരുന്നു. അതിനാല്‍ ഞങ്ങള്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുന്നു’- എന്നായിരുന്നു ശ്രേയസിന്‍റെ വാക്കുകള്‍. പരിക്കിന്‍റെ പിടിയിലായിരുന്ന സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയതായും ടോസ് വേളയില്‍ പഞ്ചാബ് നായകന്‍ വ്യക്തമാക്കി.

അതേസമയം ബൗളിംഗ് ചെയ്യാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചിരുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ടോസിനിടെ പറഞ്ഞു. മുംബൈ നിരയില്‍ ഗ്ലീസണ് പരിക്കേറ്റതോടെ റീസ് ടോപ്‌ലി ഇലവനിലെത്തി. അതേസമയം, മഴമൂലം മത്സരം പൂർണമായി തടസ്സപ്പെട്ടാൽ പഞ്ചാബ് ഫൈനലിലെത്തും. ലീഗ് റൗണ്ടിൽ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്‍റെ ആനുകൂല്യമാണ് പഞ്ചാബിന് തുണയാകുക. മുംബൈ നാലാം സ്ഥാനക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *