ഇടുക്കി: പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്കി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.
നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി
പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് നവംബർ എട്ടിനാണ് 87കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്‍ ഭിക്ഷയെടുത്ത് സമരം ചെയ്തത്. സി.പി.എം മുഖപത്രത്തിൽ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തിൽ വാർത്ത വന്നിരുന്നു. പിന്നാലെ 1.5 ഏക്കർ സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും രണ്ട് വാർക്കവീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും മകള്‍ വിദേശത്താണെന്നുമടക്കമുള്ള വാർത്തകൾ സൈബർ ഇടങ്ങളിലും പ്രചരിച്ചു.
സെെബർ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അതിന്റെ രേഖ നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടർന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിടുകയും ചെയ്തു. പിന്നാലെ, വിഷയത്തിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.
