തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജും മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി.വസീഫും എറണാകുളത്ത് അധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും. വടകരയിൽ കെ.കെ ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മത്സരിക്കും.
20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎൽഎമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പട്ടികയിലുണ്ട്. പൊന്നാനിയിലും ഇടുക്കിയിലും സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും.
കഴിഞ്ഞ ദിവസം സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സിപിഐ സ്ഥാനാർഥികൾ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോട്ടയത്ത് എല്‍ഡിഎഫിനു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്.