താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്.
ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. താനൂര്‍ പൊലീസിന് ഇന്നാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയില്‍ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു.
ജുമൈലത്ത് നിലവില്‍ ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയാണ്. താനൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുമൈലത്തിന്റെ വീട്ടിലെത്തി പൊലീസ് വിശദമായ പരിശോധനകള്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് വിവരം.
