കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പൊലീസുകാര്‍ മൊഴി നൽകി.

കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായി മാത്മരാണെന്നും മൊഴിയുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്യു പ്രവർത്തകർക്ക്ജാ jaaമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പടെയുള്ള ഒമ്പത് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദവാദം കേട്ടു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകൾ കണ്ടെത്താൻ ആകാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.


