കാഞ്ഞിരപ്പള്ളി: പ്രസവത്തെത്തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി ഗുരുതരാവസ്ഥയിലായ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയിൽനിന്നാണ്, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരുടേയും ശസ്ത്രക്രിയ വിഭാഗത്തിലെ ജീവനക്കാരുടേയും അവസരോജിതമായ ഇടപെടിലൂടെ ഇരുപത്തിനാലുകാരിയുടെ ജീവൻ രക്ഷിച്ചത്.

30,000 പേരിൽ ഒരാൾക്ക് മാത്രം കാണുന്ന അപൂർവ അവസ്ഥയാണിത്. പ്രസവമുറിയിലായിരുന്ന യുവതിക്ക് രക്തസമ്മർദ്ദം താഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രോഗാവസ്ഥ മനസ്സിലായത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജി.എൽ. പ്രശാന്ത്, ഡോ. അരുൺകുമാർ, അനസ്തേഷ്യോളജിറ്റ് ഡോ. സുഹൈൽ പി.ബഷീർ, ശസ്ത്രക്രിയവിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വംനൽകി.

യുവതിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരേയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു പറഞ്ഞു.
