കേരളം വിധിയെഴുത്തിന് ഒരുങ്ങുന്നു. പലയിടത്തും മോക് പോളിംഗ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. 2.71 കോടി വോട്ടർമാർ 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ അയ്യായിരം ബൂത്തുകൾ കൂടുതൽ ആണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ മാത്രമാണ് ഉള്ളത്.

പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകീട്ട് ആറു മണിക്ക് ക്യൂവിലുളള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.75 ശതമാനം ആയിരുന്നു പോളിംഗ്.

കനത്ത സുരക്ഷയിലാണ് പോളിംഗ് നടക്കുന്നത്. കേന്ദ്ര സേന അടക്കം എഴുപത്തിയാറായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 2040 പ്രശ്നബാധിത ബൂത്തുകൾ ആണുള്ളത്. ഇത് കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ ആണ്. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ആണ്. കള്ളവോട്ട് അടക്കം ക്രമക്കേടുകൾ തടയാൻ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.


