കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിയത്.

വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വൻ ജനാവലിയാണ് തടിച്ചുകൂടിയത്. നിശ്ചയിച്ചതിലും വളരെ വൈകി ഞായറാഴ്ച്‌ച പുലർച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. ഇവിടെയും കാനത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.

സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടരി എംവി ഗോവിന്ദൻ, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ കാനത്തെ വീട്ടിലെത്തും. കാനത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക് വിളിച്ച സിപിഎം പിബി യോഗം ഇന്നലെ അവസാനിപ്പിച്ചു.

തിരുവനന്തപുരത്ത് പി എസ് സാരകത്തിൽ കാനത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ രാഷ്ട്രീയ നേതാക്കളായ എംവി ഗോവിന്ദനും ഇ പി ജയരാജനും എ കെ ആന്റണിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വി എം സുധീരനും കെ കെ ശൈലജയും ഒ രാജഗോപാലും ഉൾപ്പെ ഒട്ടുമിക്കവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി റീത്ത് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *