കോട്ടയം: കാലവര്‍ഷമെത്തിയതോടെ ഊത്ത പിടുത്തം സജീവമായി.. കോട്ടയത്തു മഴക്കാലത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഊത്ത പിടുത്തം. നിയമ വിരുദ്ധമാണെങ്കിലും ഊത്ത പിടുത്തത്തില്‍ നിന്നു പിന്മാറാന്‍ കോട്ടയത്തുകാര്‍ തയാറല്ല. വര്‍ഷങ്ങളായി തങ്ങള്‍ ചെയ്തു വരുന്നതാണ്, അന്നൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നല്ല. പിന്നെ ഇപ്പോള്‍ തങ്ങളെ വെറുതെ ഉപദ്രവിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് ഇതെന്നുമാണു നാട്ടുകാര്‍ പറയുന്നത്.

പ്രജനനകാലമായതിനാല്‍ ഓരോ ഊത്തപിടിത്തവും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടിത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകളുടെ സഞ്ചാരപാത ചിറ കെട്ടിയടച്ച്‌ അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം. പുഴയില്‍ നിന്ന് വയലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന തോടിലാണ് കെണിയൊരുക്കുന്നതിനാല്‍ ഒരൊറ്റ മീനും രക്ഷപ്പെടില്ല.

പുതുമഴയില്‍ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിവരുന്നതു മണ്‍സൂണ്‍ തുടക്കത്തിലെ പതിവു കാഴ്ചയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്.

കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മത്സ്യ പ്രയാണങ്ങള്‍ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തല്‍, ഏറ്റീന്‍ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശിക പേരുകളുണ്ട്.
പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തരഗമനം ഇന്ന് അവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാന്‍ വളരെ എളുപ്പമാണ്.

വയര്‍ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്ബോള്‍ മത്സ്യങ്ങള്‍ നിസഹായാവസ്ഥയിലാവും. മറ്റു സമയങ്ങളില്‍ കാണിക്കുന്ന അതിജീവന സാമര്‍ഥ്യങ്ങളൊന്നും ഈ പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ മത്സ്യങ്ങള്‍ക്ക് സാധ്യമല്ല. മീന്‍വേട്ട വഴി പല നാടന്‍ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്. പുതുമഴയിലെ ഊത്ത പിടുത്തം നിയമവിരുദ്ധമാണ് ആറു മാസം തടവ് ലഭിക്കുന്ന കുറ്റം.

പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്‌ട് 2010 ചട്ടങ്ങള്‍ അധ്യായം 4, ക്ലോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു. അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed