വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ ഹെക്കോടതി. ദുരന്തവേളയിലെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച നടപടിയെ ആണ് ഹൈക്കോടതി വിമര്‍ശിച്ചത്. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എട്ട് വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലും.

കേന്ദ്രത്തിന്റെ കത്ത് ഹൈക്കോടതിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കിയുള്ള തുകയെല്ലാം മുന്‍കാലങ്ങളില്‍ നടന്ന ദുരന്തങ്ങളിലെ സഹായത്തിന്റേതാണ്. 2006 ലെ സഹായത്തിന്റെ ബില്ല് വരെ ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം എങ്ങനെയാണ് ഇപ്പോള്‍ കടന്നുവന്നത് എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച്‌ നല്‍കുന്നതെന്നും കോടതി ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ട് കൂടെ കോടതി ആരാഞ്ഞു. ഇതില്‍ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. നേരത്തെ വയനാട് ദുരന്തത്തില്‍ ചെലവായ തുക സംബന്ധിച്ച്‌ കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തു എന്ന് കേരളം അറിയിച്ചു. എന്നാല്‍ കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജനുവരി 10 ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ആണ് ഹാജരായത്. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്ബ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *